Tuesday, November 18, 2014

തക്കാളിവില കുത്തനെ കുറഞ്ഞു; കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍



ചിറ്റൂര്‍: വേലന്താവളം പച്ചക്കറിച്ചന്തയില്‍ തക്കാളിവില കുത്തനെ കുറഞ്ഞു. ഒരുകിലോയ്ക്ക് അഞ്ചുരൂപയില്‍ താഴെയാണ് വില.
വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ അനുകൂല കാലാവസ്ഥയായതിനാല്‍ ഇക്കുറി മികച്ച വിളവ് ലഭിച്ചിരുന്നു. ഉത്പാദനവര്‍ധനയെത്തുടര്‍ന്ന് വേലന്താവളം ചന്തയില്‍ തക്കാളിവരവ് കൂടിയതും ആന്ധ്ര, മൈസൂര്‍, ഒട്ടംഛത്രം, പഴനി, ദിണ്ടിക്കല്‍, ഈറോഡ് എന്നിവിടങ്ങളില്‍നിന്ന് ഹൈബ്രിഡ് ഇനം വരാന്‍തുടങ്ങിയതും വില കുറയാനിടയാക്കി.

30 ടണ്‍ എത്തിയിരുന്ന ചന്തയില്‍ ഇപ്പോള്‍ 60 ടണ്ണിനടുത്ത് എത്തിയിട്ടുണ്ട്.
14 കിലോവരുന്ന ഒരു കൂട തക്കാളിക്ക് 60 മുതല്‍ 70 രൂപവരെ വിലയായതോടെ വിലയിടിവ് കര്‍ഷകര്‍ക്ക് താങ്ങാനാകാത്തവിധം ബാധ്യതയുണ്ടാക്കിയിട്ടുണ്ട്. ഉത്പാദിപ്പിച്ച തക്കാളി എങ്ങനെയും വില്പന നടത്താതിരുന്നാല്‍ നശിപ്പിക്കേണ്ടിവരും. അതുമൂലം കിട്ടുന്നവിലയ്ക്ക് നഷ്ടത്തില്‍ വില്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒരേക്കറില്‍ തക്കാളി ഉത്പാദിപ്പിക്കാന്‍ 50,000 രൂപ ചെലവുവരും. കൃഷിയിടത്തില്‍നിന്ന് ചന്തയിലെത്തിക്കാനുള്ള തുക ഇതിനുപുറമെയാണ്.

ബാങ്ക്, പണമിടപാടുകാര്‍ എന്നിവരില്‍നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. തിരിച്ചടവിന് വഴികാണാതെ ദുരിതത്തിലാണെന്ന് കര്‍ഷകര്‍ പറയുന്നു. തക്കാളിവിലയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ സാമ്പത്തികബാധ്യതയാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.
വേലന്താവളം ചന്തയില്‍നിന്ന് മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലേക്കാണ് തക്കാളി കയറ്റിപ്പോകുന്നതെന്ന് കരാറുകാരന്‍ ശശികുമാര്‍ പറഞ്ഞു.

No comments:

Post a Comment