Tuesday, November 18, 2014

സൗജന്യ എ.ടി.എം. ഇടപാടുകള്‍ അഞ്ചാക്കി


കൊച്ചി: കൂടുതല്‍ ജനങ്ങളെ ബാങ്കിങ് സേവനത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ പദ്ധതി പുരോഗമിക്കുന്നതിനിടെ രാജ്യത്തൊട്ടാകെ എ.ടി.എം. ഇടപാടുകള്‍ക്ക് നിയന്ത്രണം. സ്വന്തം ബാങ്കിലെ പ്രതിമാസ സൗജന്യ എ.ടി.എം. ഇടപാടുകള്‍ രാജ്യമെമ്പാടും അഞ്ചായി ചുരുങ്ങുകയാണ്. നിലവില്‍, സ്വന്തം ബാങ്കുകളിലെ എ.ടി.എമ്മുകള്‍ പരിധിയില്ലാതെ ഉപയോഗിക്കാമായിരുന്നു. സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍, സ്വന്തം ബാങ്കിന്റേതായാലും മറ്റു ബാങ്കുകളുടേതായാലും, ഓരോ ഇടപാടിനും 20 രൂപ വീതം ഫീസ് നല്‍കേണ്ടി വരും.


മറ്റ് ബാങ്കുകളിലെ എ.ടി.എം. ഇടപാട് ആറു മെട്രോ നഗരങ്ങളില്‍ മൂന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മെട്രോ അല്ലാത്തിടങ്ങളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ എന്നത് തുടരും. ഫലത്തില്‍ മെട്രോ നഗരങ്ങളില്‍ മൊത്തം എട്ടും മറ്റിടങ്ങളില്‍ പത്തും സൗജന്യ എ.ടി.എം. ഇടപാടുകളേ പ്രതിമാസം ഇനി സാധ്യമാകൂ. പണം പിന്‍വലിക്കലിനു പുറമെ അക്കൗണ്ടിലെ ബാലന്‍സ് നോക്കുന്നതും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാത്തരം പ്രവൃത്തികളും ഓരോ ഇടപാടായാണ് കണക്കാക്കുക.


എ.ടി.എമ്മുകളിലെ സുരക്ഷയ്ക്ക് ചെലവേറുമെന്ന് ചൂണ്ടിക്കാട്ടിയാണ് സൗജന്യ ഇടപാടുകള്‍ പരിമിതപ്പെടുത്തുന്നത്. രാജ്യത്ത് നിലവില്‍ ഏതാണ്ട് 1.6 ലക്ഷം എ.ടി.എമ്മുകളാണ് ഉള്ളത്. 2007 മാര്‍ച്ചില്‍ ഇത് ഏതാണ്ട് 27,000 മാത്രമായിരുന്നു. കൂടുതല്‍ ഇടപാടുകാരെ എ.ടി.എമ്മുകളിലേക്ക് ആകര്‍ഷിച്ച ശേഷം ഫീസ് ഈടാക്കുന്നത് കടുത്ത അനീതിയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment