രാജ്യത്ത് സൈനിക പരിശീലനം കോളേജ് തലത്തില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഡിഗ്രി തലത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിത സൈനിക വിദ്യാഭ്യാസവും പരിശീലനവും നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പരീക്ഷണ ഘട്ടമെന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ കോളേജുകളില്‍ ഇത് വൈകാതെ നടപ്പാക്കുമെന്നാണ് സൂചന.
നിര്‍ബന്ധിത സൈനിക പരിശീലനം രാജ്യത്തെ യുവജനങ്ങള്‍ക്ക് നല്‍കണമെന്നത് ആര്‍.എസ്.എസ് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്ന കാര്യമാണ്. സര്‍ക്കാരില്‍ ഇതേ കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചിട്ടുണ്ടെന്ന സൂചനയാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരികാര്‍ നല്‍കിയത്. 14 വയസുമുതല്‍ 50 വയസുവരെ പ്രായമുള്ള യുവജനങ്ങള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി അവിനാശ് റായ് ഖന്ന രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ല് നിരസിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വഴിക്കുള്ള ആലോചന നടത്തുന്ന കാര്യം പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. രാജ്യത്തെ 17 വയസുമുതല്‍ 25 വയസുവരെയുള്ളവരുടെ എണ്ണം 16 കോടിയോളമാണ്. ഇവര്‍ക്ക് ഒരു വര്‍ഷം സൈനിക പരിശീലനം നടത്തുന്നതിന് 60,000 കോടി രൂപയോളം വരും. ഇത് ഒറ്റയടിക്ക് നടപ്പാക്കാനുള്ള സാമ്പത്തിക, ഭൗതിക, സങ്കേതിക സാഹചര്യം ഇപ്പോള്‍ സര്‍ക്കാരിനില്ലാണ് മന്ത്രി പറഞ്ഞത്. അതേസമയം ബിരുദം ലഭിക്കുന്നതിന് നിര്‍ബന്ധിതമായും സൈനിക പരിശീലനം നേടിയിരിക്കണം എന്ന തലത്തില്‍ വിദ്യാഭ്യാസ നിയമം മാറ്റുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും ഇതേ കുറിച്ച് ചര്‍ച്ചകള്‍ നടത്തും. എല്ലാ വിദ്യാര്‍ത്ഥികളും അവര്‍ പഠിക്കുന്ന വിഷയത്തിന് പുറമേ ബിരുദവിദ്യാഭ്യാസത്തിന്റെ ആദ്യ വര്‍ഷമോ രണ്ടാം വര്‍ഷമോ ചെയ്യാവുന്ന ഒരു കോഴ്‌സായാണ് സൈനിക പരിശീലനം ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നത്. വര്‍ഷം 50 മുതല്‍ 60 മണിക്കൂര്‍ വരെ സൈനിക പരിശീലനത്തിന് വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുക എന്നതാണ് പരിപാടി. ഈ ആശയത്തിന് രാഷ്ട്രീയത്തിനപ്പുറം പാര്‍ലമെന്റിന്റെ പിന്തുണ ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

No comments:
Post a Comment